Jan 21, 2016

ആശ്വാസം

ഇത്തവണ
മഞ്ഞും നിലാവും ഇണചേരുന്ന കാലം
കഴിഞ്ഞുപോയത്‌
അറിഞ്ഞതിപ്പോഴാണ് ..
പുൽ നാമ്പുകളിൽ
തുഷാരമുണരുന്നത്
ഇത്തവണ കണ്ടില്ലെന്നതും
തോന്നിയതിപ്പോഴാണ്
മഴയത്തും മഞ്ഞത്തും
ഞാൻ വെയിലത്തായിരുന്നെന്നും
അറിയുന്നതിപ്പോഴാണ്
ആകെ വിഷമിച്ച്
കൂട്ടുകാരനോട് പറഞ്ഞപ്പോൾ
അവനാകെ ചിരിച്ചു കുഴഞ്ഞു
ഒടുക്കം
അവനും അതൊക്കെ
ഇപ്പോഴാണറിഞ്ഞതെന്നു
പറഞ്ഞപ്പോഴാണ്
ആശ്വാസമായത്.

Oct 26, 2013

മരണത്തെ ജീവിതം വേർതിരിക്കുമിടം

രതിമൂര്ച്ച താല്ക്കാലിക മരണമാണ് എന്ന് പറയാറുണ്ടെങ്കിലും അതിന്റെ അടിസ്ഥാനമായ കാമം മരണത്തെ ഓര്മ്മിപ്പിക്കുന്നു പോലുമില്ലെന്ന് നമുക്കറിയാം.  ഒരുപക്ഷെ, മരണത്തിന്റെ വിദൂരമായ ഓർമ പോലും കാമത്തെ കെടുത്തുന്നതാണ്.  അഥവാ, കാമം ജീവിതത്തിൽ വിരിയുന്ന പൂവാണ്.  ഒരുപക്ഷെ, പലപ്പോഴും ഭീതി ജനിപ്പിക്കുമാറ് ആകർഷകമായ  വിഷപുഷ്പം.  എന്നാലോ, വശ്യമായ രൂപവും ഗന്ധവും.  ജീവിതത്തിൽ കാമം അത്രയ്ക്ക് വേർപെടുത്താനാവാത്ത, ആസക്തമായ അനുഭവം തന്നെയാണ്.  കാമവും രതിയും മരണവും ആണ് സനൽകുമാർ ശശിധരന്റെ 'ഫ്രോഗ്' എന്ന സിനിമയും ചര്ച്ച ചെയ്യുന്നത്. 

ജീവിതത്തിന്റെ ഏതോ ഇടുങ്ങിയ 'കുപ്പിക്കഴുത്ത്' പാലം കടന്നുവന്ന ആളാണ്‌ മരണം തേടി ആ കുന്നിൻ പുറത്തേയ്ക്ക് വരുന്നത്.  എന്നാൽ, ആ കുപ്പിക്കഴുത്ത് കടന്നയുടൻ അയാളുടെ വാഹനം നിന്നുപോവുകയാണ്.  മരണം തേടിയുള്ള അയാളുടെ യാത്ര പൂർത്തിയാക്കാൻ അയാൾക്ക്‌ ലഭിയ്ക്കുന്ന സഹായം ഒരു മരണ വ്യാപാരിയുടെത് തന്നെയാവുന്നു.  ഒരു കോഴിക്കച്ചവടക്കാരനാണ് അയാൾ.  നിർത്താതെ സംസാരിക്കുകയും ഉച്ചത്തിൽ ചിരിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്യുന്ന അയാൾ തന്റെ രീതികൾ കൊണ്ട് മരണത്തെ ദൂരേയ്ക്ക് ആട്ടിക്കളയുകയാണോ എന്നുപോലും തോന്നാം.  പതിയെ, പതിയെ അയാൾ വാക്കുകളിലൂടെയും ചെയ്തികളിലൂടെയും മരിക്കാൻ പോകുന്നയാളുടെ മേൽ ആധിപത്യം ഉറപ്പിക്കുകയാണ്.  പുരുഷന്റെ ആധിപത്യം ധ്വനിപ്പിക്കുന്ന ആജ്ഞാ ശക്തിയാണ് അയാളിൽ കാണാൻ കഴിയുന്നത്‌.  ഇടയ്ക്കുവെച്ച് അയാളുടെ കൂടെയുള്ള യാത്ര അവസാനിപ്പിക്കാൻ രണ്ടു സ്ഥലത്തെങ്കിലും തുനിഞ്ഞ  യുവാവിനെ അയാൾ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയാണ്.  ഒരുപക്ഷെ, മരണത്തിലേയ്ക്ക് വിളിക്കുന്ന അയാളുടെ കൂടെ പോകാൻ ആ യുവാവ് തുനിയുന്നത് മരണം അത്രമേൽ അയാളെ മോഹിപ്പിക്കുന്നതുകൊണ്ടും കൂടെയാവണം.  ഒടുക്കം അപകടസൂചനയുള്ള വഴിത്തിരിവിൽ ആ യാത്ര അവസാനിക്കുന്നു.  അവിടെ വെച്ചു അയാൾ ആ യുവാവിനെ കത്തി കാണിച്ചു  ബലാൽസംഗം ചെയ്യുകയാണ്.  മുൻപൊരിക്കൽ കേട്ട ന്യായം 'എവളൊക്കെ ചാവാനാ പോകുന്നതെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ' എന്നത് ആ യുവാവിനു ന്യായമായി തോന്നിയതെ ഇല്ല.  'വാടാ ശവമേ' എന്ന വിളി കൂടെ കേട്ടപ്പോ, മരിക്കേണ്ടത് താനല്ലെന്ന്  ആ യുവാവ് നിശ്ചയിക്കുകയാണ്.  മരണം തേടി എത്തിയ ഇടത്തുനിന്നും ജീവിതത്തിലെയ്ക്കുള്ള വണ്ടിയിൽ കയറി അയാള് പോകുമ്പോൾ പടം അവസാനിക്കുന്നു.

ഈ ചെറു സിനിമ ചിത്രീകരിക്കാൻ തെരഞ്ഞെടുത്ത ഭൂപ്രകൃതി വിഷയത്തിനു യോജിച്ചത് തന്നെയാണ്.  വളവുകളും തിരിവുകളും അപ്രതീക്ഷിതമായ കൊക്കകളും കൊടുമുടികളും കാടും കോടയും എല്ലാം മികച്ച ഒരു അന്തരീക്ഷസൃഷ്ടി നടത്തിയിരിക്കുന്നു.  നന്നായി ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളും ഇതിനു സഹായകമായിട്ടുണ്ട്.  ചില ചലനങ്ങളും ചില കോണുകളിൽ നിന്നുള്ള കാഴ്ചകളും നന്നായി സംവേദനം നടത്തുന്നുണ്ട്.  ചിലയിടങ്ങളിൽ വല്ലാതെ നരെറ്റിവ് ആയെന്നത് കല്ലുകടിയായി അനുഭവപ്പെട്ടു.  അതുപോലെ, ഭീതി ജനിപ്പിക്കുവാൻ പലപ്പോഴും നിശബ്ദത ആണ് നല്ലതെന്ന സൂരജ് രാജന്റെ അഭിപ്രായം ശരിയാണെന്ന് തോന്നുകയും ചെയ്യുന്നു.  രണ്ടു നടന്മാരും ശരാശരിയിൽ കവിഞ്ഞ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ചില ചില സ്ഥലങ്ങളിൽ അമിതാഭിനയത്തിലെയ്ക്കും അതിഭാവുകത്വതിലെയ്ക്കും കൃത്രിമത്വതിലെയ്ക്കും വഴുതുന്നതായി തോന്നി.  എന്നിരിക്കിലും ഇങ്ങനെയൊരു ചെറു സിനിമയിൽ ഈ രീതിയിലുള്ള സമഗ്രത കൊണ്ടുവന്ന കൂട്ടായ്മ അഭിനന്ദനം അർഹിക്കുന്നുവെന്നതിൽ സംശയമില്ല.

Jul 13, 2012

വരമ്പ് മുറിയുമിടം

മഴത്തണുപ്പുണ്ട്‌ 
മഞ്ഞില്‍  നിലാവുമുണ്ട്  
നടക്കുന്നത്,
മഴക്കാലമായതിനാല്‍ 
വെള്ളം നിറഞ്ഞ 
പാടത്തിനു നടുവില്‍ 
കാലില്‍ പുല്ലു കുത്തുന്ന 
ചെളി നിറഞ്ഞ വരമ്പിലൂടെയാണ് 
വരമ്പ് മുറിഞ്ഞു 
വെള്ളമൊഴുകുമിടം 
ചാടിക്കടന്നതേയുള്ളൂ 
അവിടെ പിന്നെ 
വരമ്പില്ലായിരുന്നു 
ഊര്ന്നൂര്‍ന്നു വീണുപോയി 
നുള്ളി നോക്കിയപ്പോഴറിഞ്ഞു 
ഇനി സ്വപ്നമേയുള്ളൂ 

ഒന്ന് നന്നായി -
ചെളിമണവും 
പാടത്ത് വീണുകിടന്ന 
നിലാവും 
മറക്കാതെടുത്തു ഞാന്‍ ..

Feb 26, 2012

മുഷ്ടി











സമരമുഖത്തുനിന്നും ഓടിവരുന്ന
ആ തൊഴിലാളിയുടെ
നെറ്റിയിലെ മുറിവില്‍ നിന്നും
ഒഴുകിയ ചോര കൊണ്ട്
അയാളുടെ കണ്ണ് മൂടിയിരുന്നു..
കിതപ്പിനിടയിലും അയാള്‍
പരിഭ്രാന്തനായിരുന്നില്ല..
ഓരോ വാക്കിനിടയിലും
ശ്വാസം നിറച്ചുകൊണ്ട്
അയാള്‍ എന്നോട് ചോദിക്കുന്നു,
നിങ്ങളെന്താ, ഇങ്ങനെ
കൈ നിവര്‍ത്തി പിടിച്ചിരിക്കുന്നത്?
സ്വന്തം ചോരപുരണ്ട കൈ
ചുരുട്ടി മുഷ്ടി കൊണ്ട് അയാള്‍
എന്റെ മുഖത്തിടിക്കുംപോലെ
ചോദിക്കുന്നു..
തോറ്റവന്റെയുത്തരം 
മറുചോദ്യ, മതിങ്ങനെ:
നിങ്ങളെന്തിനാ
മുഷ്ടി ചുരുട്ടുന്നത്?
അവനു പോലും തുറക്കാന്‍ കഴിയാത്ത
മുഷ്ടി കൊണ്ട്
എന്റെ മൂക്കിനു നെരെയോന്നാഞ്ഞുകൊണ്ട്
അവന്‍ പറയുന്നു,
ഇതിലെന്റെ ജീവിതം,
കൈ നിവര്‍ത്തിയാല്‍
അതൂര്‍ന്നുപോകു, മറിയുക..
ഏതോ ശത്രുവിന്‍ കാലടിയൊച്ചയില്‍
ജാഗ്രത പൂണ്ട ചലനത്തില്‍,
അവനൊരു മരം മറഞ്ഞു, പിന്നെ,
മറഞ്ഞു..
പക്ഷെ, ഈ ഞാനെന്താണിങ്ങനെ
കൈ തുറന്നിരിക്കുന്നു?
ശരി തന്നെ, മറന്നേ പോയി ഞാന്‍,
ജീവിതം വന്നു കൈക്കുള്ളിലെത്തണ്ടേ,
കൈചുരുട്ടി മുഷ്ടിയാക്കി
ജീവിത മണല്‍ത്തരികള്‍
ചോരാതെ കാക്കാന്‍? 

Feb 14, 2012

ഒരേ യാത്ര


നമുക്കിനി ഒരേ  കാറ്റിലൊഴുകും
മേഘങ്ങളാകാം,
ഒരേ വെയിലില്‍ തപിയ്ക്കാം,
നമുക്ക് മുകളില്‍ പെയ്യുന്ന
അറിയാത്ത, ഒരേ കനിവിന്റെ
കാണാനീര്‍ത്തുള്ളികള്‍ നുണയാം,
ഒരേ നിലാവില്‍, കളഭം ചാലിക്കു-
മൊരേ മഞ്ഞില്‍, ഒരേ സ്വപ്നത്തിന്‍
പടവുകളിറങ്ങി,
ഒരേ നിദ്ര പങ്കിടാം..
നിന്‍ ചുണ്ടി, ലെന്‍ ചുണ്ടിലൊരേ
പൊന്നുമ്മ തന്‍ വിസ്മയം പകരാം,
ഉടല്‍ചുഴികളില്‍, ഉടല്‍ക്കാടുകളില്‍,
നീലയാം വിഷം തീണ്ടും,
ഉടലിന്‍ കാളിന്ദിയില്‍,
ഒരേ നിശ്വാസം അറിഞ്ഞടരാം..
എങ്കിലും,
എങ്കിലുമെന്‍ സ്വപ്നങ്ങളില്‍
മഞ്ഞ കറുത്ത് പോയ
ഭ്രാന്താശുപത്രി തന്‍ ചുമരില്‍
വിളര്‍ച്ച വീണ കൈവിരലാല്‍
തലോടിയും,
പിന്നെയീ ജനല്ക്കാഴ്ച തരും
മരുഭൂമി തന്‍ വരണ്ട,
നീരില്ലാക്കാഴ്ചയ്ക്ക് പുറം തിരിഞ്ഞും,
ഇല്ലാച്ചങ്ങല കൊണ്ട്
കെട്ടിയിട്ടും,
കണ്ണില്‍ കെടും വെളിച്ചത്തെ
കൈവീശി യാത്രയാക്കിയും,
നിമിഷങ്ങളടരുന്ന നേരത്ത്,
കണ്ണില്‍, കനവില്‍,
ഒരേ ഉന്മാദവും പേറി
നീ വരണം,
മരുഭൂമിയില്‍ പൂക്കുന്ന
ഒരു അര്‍ദ്ധ ചുംബനത്തിന്റെ
ശില്പഭംഗിയില്‍,
ഒരേ ചിരിമഴവില്ല് കൊണ്ട്
എന്നെ നീയും നിന്നെ ഞാനും
യാത്രയാക്കും.

Jan 19, 2012

നിന്നെ സ്നേഹിച്ചവന്റെ ആത്മഹത്യാക്കുറിപ്പ്


















 ഒരു ജീവിതത്തിനു ആരാണുത്തരവാദി?
ചുട്ടുപഴുത്ത മനസ്സുകള്‍ക്ക് സമമായി 
വെള്ളം വീഴുമ്പോള്‍ 'ശീ' എന്നോതുന്ന 
ശരീരങ്ങള്‍ പാവങ്ങള്‍,
അവര്‍ അറിയാതെയാണ് 
ഞാനുണ്ടായത്..
അവര്‍ക്ക് ഉത്തരവാദിത്വം ഏതുമില്ല..
മരണം വരെ ജീവിക്കാന്‍ ഞാന്‍ അവരെ
വെറുതെ വിടുന്നു.
പിന്നെ, പിന്നെയാര്‍ക്കുമില്ല,
ഈ ജന്മത്തിനും ജീവിതത്തിനും,
ഉത്തരവാദികള്‍ ആരുമില്ല..
അതുകൊണ്ട് തന്നെ 
ഒരു സാധാരണ ആത്മഹത്യാക്കുറിപ്പ് 
വെറുതെയാണ്,
ജീവിതത്തിനു ആര്‍ക്കും 
ഇല്ലാത്ത ഉത്തരവാദിത്വം 
പിന്നെ മരണത്തിന്, ആത്മഹത്യയ്ക്ക്,
എങ്ങിനെയുണ്ടാകും?
അതെഴുതി വെറുതെ നേരം കളയാതെ,
എന്നെ ഞാന്‍  വേഗം തൂക്കുക,
അല്ലെങ്കില്‍, ആ വിഷപാത്രം വേഗമെടുക്കുക..
ഈ പൂവിനു നിറം പോരാഞ്ഞല്ല, 
മണം അറിയാഞ്ഞല്ല, 
മുള്ളുകൊണ്ട് കോറിയ 
നനുത്ത, ചോരപൊടിയുന്ന മുറിവുകള്‍ 
സുഖമേകി നീറ്റാത്തത് കൊണ്ടല്ല,
എവിടെയും ചേരാത്ത
ഒരു പസില്‍ കഷണത്തിന്റെ ഏകാന്തതയില്‍,
ഇനി നേരമിരുട്ടി വെളുക്കരുത്..
അതുകൊണ്ട് മാത്രം..
പക്ഷെ, കൂട്ടുകാരീ,
നിനക്ക് തന്ന അവസാന ഉറപ്പും 
ഞാന്‍ തെറ്റിക്കുന്നു..
ഏതെന്നോ?
ആരുമില്ലാതെ, നരച്ച വഴിയില്‍,
വെയിലത്ത്‌, 
മഴ മറന്നും, പുഴുവരിച്ചും,
ഞരങ്ങുമ്പോഴും,
അറപ്പായ്, ആരുമടുക്കാതിരിക്കിലും,
ജീവനെ വെറുക്കില്ലെന്ന
ആ പഴയ ഉറപ്പും തെറ്റിക്കട്ടെ..
ശരിക്കും, മുന്നിലെ വഴി,
പേടിപ്പെടുത്തുന്ന വഴി,
മൂടല്‍മഞ്ഞാല്‍ മൂടുന്ന
വെള്ളച്ചിറകുള്ള മാലാഖക്കുഞ്ഞാണ്
മരണം.. 

Dec 25, 2011

പിന്‍കാഴ്ച കണ്ണാടിയിലെ ജീവിതം..












സത്യം!!
മുന്‍ കാഴ്ച സത്യവും
പിന്‍ കാഴ്ച  മിഥ്യയും..
നേര്‍ക്കാഴ്ചയ്ക്ക് കണ്ണും
പിന്‍ കാഴ്ച്ചയ്ക്കൊരു  കണ്ണാടിയും..
പക്ഷെ, സത്യം തന്നെയാണോ?
ഒരു അങ്കലാപ്പ് ബാക്കിയാണ്..
--------------
പണ്ട് പണ്ട്..
ഒരു സൈക്കിള്‍ ഉണ്ടായിരുന്നു..
ആ സൈക്കിളില്‍ ഒരു ഞാനും
ആ സൈക്കിളിലൊരു
പിന്‍ കാഴ്ച കണ്ണാടിയും..
നേര്‍ക്കാഴ്ച മടുത്തിട്ടോ, എന്തോ,
കണ്ണാടിയിലെ പിന്‍ കാഴ്ചയ്ക്ക്
മനസ്സിലേക്കുള്ള കുറുക്കുവഴി
മന:പാഠമായിരുന്നു..
വഴിയും പുഴയും മഴയും
പൂവും പാലവും പാടവും
ഉദയവു, മസ്തമയവും
പകലും പാതിരയും
മഞ്ഞും നിലാവും
എന്നു വേണ്ട, നീയും
പിന്കാഴ്ച കണ്ണാടിയിലെ
സത്യങ്ങള്‍ ..
കണ്‍ മുന്‍പിലെ നിന്നെ കാണാതെ
കണ്ണാടിയിലെ നിന്നെ
ഇമവെട്ടാതെ
നോക്കിനിന്നു..
എന്നെ കാണാതെ പോയ നീ
തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്
കണ്ണാടിയിലൂടെ കണ്ടു ഞാന്‍
പൂത്ത കുന്നുകളില്‍ പെയ്യും
സുഗന്ധ മഴയായ് മാറിയതും സത്യം..
നീ തിരിഞ്ഞു നേരെ നോക്കിയപ്പോള്‍,
എനിയ്ക്ക് ഒരു കണ്ണാടി വേണ്ടി വന്നു..
പക്ഷെ, എന്തേ നീയെന്റെ കണ്ണില്,
ഞാന്‍ നിന്റെ കണ്ണില്‍,  നേരെ നോക്കിയില്ല?
കണ്ണോ, കാഴ്ചയോ സത്യം?
------------------
ഇരുട്ടില്‍  ഞാന്‍ തിരയുന്ന
പിന്കാഴ്ച കണ്ണാടിയില്‍
അന്നേ എഴുതിയിരുന്നതും
ഞാന്‍ കാണാതെ പോയതും
ഈ മുന്നറിയിപ്പു വാക്കുകള്‍ :
'കണ്ണാടിയില്‍ കാണുന്നതെല്ലാം
നിങ്ങള്‍ കരുതുന്നതിനെക്കാള്‍
അടുത്താ, ണരികിലാ, ണോര്‍ക്കുക'
എങ്കിലും,
നിറമില്ലായ്മയെ ഏഴും എഴുപതും
ഏഴായിരവും നിറങ്ങളാക്കുന്ന
സ്ഫടികത്തുണ്ടും തിരയുന്നുണ്ട് ഞാന്‍..
ജീവിക്കാന്‍, മരണമെത്തുവോളം
ജീവിക്കാന്‍, നേര്‍ക്കാഴ്ചയ്ക്കൊരു ജോഡി
കണ്ണു പോര, പിന്നെയോ,
പിന്‍ കാഴ്ച്ചയ്ക്കൊരു കണ്ണാടിയും,
വാര്‍ന്നു വീഴും വെളിച്ചത്തെ
മഴവില്ലഴകായ് മാറ്റുമൊരു ചില്ലു കഷണവും..